2010, ജൂലൈ 26, തിങ്കളാഴ്‌ച

ചന്ദ്രിക........അഥവാ.... രമണന്റെ പഴയകാല കാമുകിയെന്ന ദുഷ്ട..!




'മാനസം കല്ലുകൊണ്ടാല്ലാതെയുള്ളവരാനുമുണ്ടെങ്കില്‍
ഈ കല്ലറയില്‍ അല്പമിരുന്നു കരഞ്ഞേച്ചു പോകണേ...'

രമണന്‍ തന്റെ അനശ്വരപ്രണയ നഷ്ടത്തില്‍ മനം മുറിഞ്ഞ് തൂങ്ങിമരിച്ചു. ചന്ദ്രിക തന്റെ യോഗ്യനായ ഭര്‍ത്താവുമൊത്ത് മദിരാശിയിലേക്ക് ട്രെയില്‍ കയറിയെന്നും. അനന്തരം അവര്‍ മധുരമനോജ്ജമായ് ദാമ്പത്യസുഖത്തില്‍ ആറാടി ജീവിതം നയിച്ചെന്നുമാണോ നിങ്ങളുടെ വിശ്വാസം ?
തെറ്റിയല്ലോ...!
രമണന്റെ മരണത്തിനു ശേഷം, അയാളുടെ പ്രിയ ചെങ്ങാതി മദനന്‍ ഗള്‍ഫിലേക്ക് പ്ലെയിന്‍ കയറി, ഗള്‍ഫില്‍ ഒരു ആട്ടിടയനായ് അയാള്‍ അഞ്ചു വര്‍ഷക്കാലം ജീവിച്ചു. നല്ലൊരു അറബിയായിരുന്നു അയാളുടെ അര്‍ബാബ്...കുബ്ബൂസ്, തൈര്‍, പെപ്സ്സി, പഴങ്ങള്‍ ഇവയൊക്കെ അദ്ദേഹം യഥേഷ്ടം അവനു കൊണ്ടുവന്നു കൊടുത്തൂ.. ചൂട് നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ നല്ല വിശറിയും ( അന്ന് എയര്‍ കണ്ടീഷന്‍ എന്ന സൂത്രം ഗള്‍ഫില്‍ വ്യാപകമായിരുന്നില്ല..)

അങ്ങനെ നല്ല നിലയില്‍ ജീവിച്ച മദനന്‍, രമണന്റെ മരണത്തോടെ ജീവിതത്തോടുള്ള എല്ലാ സമീപനങ്ങളും മാറ്റിയിരുന്നു. ആത്മാര്‍ത്ഥമായ ഹൃദയം അയാള്‍ കേരളത്തില്‍ നിന്നും പോരുന്ന സമയത്ത് അറബിക്കടലില്‍ വലിച്ചെറിഞ്ഞിരുന്നു. അതിനാല്‍ സമയം കിട്ടുമ്പോഴൊക്കെ അറബിയുടെ ആടിനെ കൊന്ന് സാപ്പിടും. സൂപ്പുവെച്ച് കുടിക്കും. തന്റെ തടിയാണു പ്രധാനം എന്ന് അവന്‍ മനസ്സിലാക്കിയിരുന്നു. അതുപോലെ ആഴ്ചയില്‍ ഒരാടിനെ മറിച്ച് വില്‍ക്കാനുള്ള സെറ്റപ്പും അവന്‍ റെഡിയാക്കി. അറബി, ആടിനെ തീറ്റിക്കാന്‍ നല്‍കുന്ന തീറ്റയും അവന്‍ വിറ്റു കാശാക്കി.. നാട്ടിലേക്ക് കാശ് സ്വന്തം അക്കൗണ്ടില്‍ ഫിക്സഡ് ഡിപ്പോസിറ്റാക്കി മാറ്റി.

രാത്രികാലങ്ങളില്‍, മരുഭൂമിയില്‍ നിലാവു വീഴുന്ന സമയങ്ങളില്‍ അവന്‍ രമണനെ ഓര്‍ക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ രമണന്‍ പാടി നടന്നിരുന്ന ഗാനങ്ങള്‍ വികലമായ് അവന്‍ ആലപിച്ചിരുന്നു.. 'കാനന ച്ചോലയില്‍ ആടുമേയ്ക്കാന്‍ ' എന്നൊക്കെ പാടുമ്പോള്‍ ഗള്‍ഫ് ആടുകള്‍ തലയുയര്‍ത്തി നൊസ്റ്റാള്‍ജിയ മൂത്ത് കാഷ്ഠമിടുകയും മൂത്രമൊഴിക്കുകയും ചെയ്യുമായിരുന്നു.

മദനന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബന്യാമിന്‍ എഴുതിയ ആടുജീവിതം വായിക്കുകയും നജീബ് ഗള്‍ഫില്‍ സഹിച്ച ത്യാഗം ഓര്‍ത്ത് നെടുവീര്‍പ്പിടുകയും ചെയ്യ്‌തിട്ടുണ്ട്.... ഒരു മാര്‍ക്സിസ്റ്റ് വിശ്വാസിയായിരുന്ന നജീബിനെ ബന്യാമിന്‍ ദൈവവിശ്വാസിയാക്കി മാറ്റിയതില്‍ പലരും പ്രതിഷേധിച്ചാലും മദനന്‍ പ്രതിഷേധിക്കില്ല. കാരണം അഞ്ചു വര്‍ഷം കൊണ്ട് അത്രയും നല്ലൊരു തുക ബാങ്ക് ബാലന്‍സ് ആക്കാന്‍ ദൈവമല്ലാതെ ആരു സഹായിക്കാന്‍..
അങ്ങനെ അഞ്ചാം വര്‍ഷം നാട്ടിലേക്ക് മടങ്ങാന്‍ മദനന്‍ തീരുമാനിച്ചു.. അതിന്റെ ഫലമായ് റെയ്‌ബാന്റെ ഒരു കൂളിങ്ങ്ഗ്ലാസ് വാങ്ങി. കൊടാക്കിന്റെ ക്യാമറ..പിന്നെ സ്പ്രേ മുതല്‍ സോപ്പ് ചീപ്പ് കണ്മഷി കടുവാ തൈലം( റ്റൈഗര്‍ ബാം) കോടാലി തൈലം (ആക്സ് ബാം) ഡോവിന്റെ ഫേസ് ക്രിം വരെ.. സകല കുണ്ടാമണ്ടികളും വാങ്ങിച്ച് പെട്ടികെട്ടിയപ്പോള്‍ അമ്പതു കിലോ കൂടുതല്‍...

മദനന്‍ സുന്ദമായ് തലമുടി മുറിപ്പിച്ച് താടി വടിപ്പിച്ച് മുഖമൊന്നു ഫേഷ്യലും നടത്തി കുട്ടപ്പനായ്.. ആട്ടിന്‍ മൂത്രത്തിന്റെ മണം മാറാന്‍ ധാരാളം സ്പ്രേ കക്ഷത്തിലും നെഞ്ചിലും അടിച്ചു പിടിപ്പിച്ചു.. അഞ്ചു പവന്റെ മാല കാണാനായ് ഷേര്‍ട്ടിന്റെ രണ്ടു ബട്ടന്‍സ് തുറന്നിട്ടൂ.. ഡ്യൂട്ടീ ഫ്രീ ഷോപ്പില്‍ നിന്നും നാലു കുപ്പി മദ്യം.. ഷീവാസ് റീഗല്‍, ബക്കാര്‍ഡി, ബ്ലാക്ക് ലേബല്‍ ഇവയില്‍ സിഗ്നേച്ചര്‍ നടത്തി ആള്‍ കേരളത്തില്‍ കാലു കുത്തി..
കേരളം അഞ്ചു വര്‍ഷം കൊണ്ട് മാറിയിരുന്നു. പോയ കാലത്ത് മൂരാച്ചി കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നത്. ചാരായം പോലും കിട്ടാനില്ലായിരുന്നു.. ആനമയക്കി, ക്രിസ്തു ഇവയൊക്കെയായിരുന്നു വിപണിയില്‍.. ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണു ഭരണം.. ബലേ ഭേഷ്..! ബിബറേജസും ചാരായക്കടയും ഉഷാര്‍..

മദനന്‍ കസ്റ്റംസ് ഗുസ്തിയൊക്കെ കഴിഞ്ഞ് ഒരു വിധം പുറത്തു ചാടി, മുന്നൂറു ഡോളേഴ്സ്, അമേരിക്കന്‍ ഡോളേഴ്സ് കസ്റ്റംസ് കാര്‍ക്ക് കൊടുത്തു.. പാവങ്ങള്‍ അവരുടെ കുട്ടികള്‍ കഞ്ഞികുടിക്കാനില്ലാതെ കക്കൂസില്‍ പോലും പോകുന്നില്ല.. തൂറട്ടെ അവരുടെ മക്കള്‍ വല്ലതും തിന്ന് വയറൊഴിയട്ടെ.. കേരളത്തില്‍ ഇറങ്ങിയ ഉടനെ ഇത്തരമൊരു ഭാഷ എങ്ങനെ തന്നില്‍ രൂപപ്പെട്ടുവെന്ന് മദനന്‍ അതിശയിച്ചൂ.. ശുംഭത്തരം.. ഉണ്ണാക്കന്‍, ഉണ്ണാമന്‍.. ഇങ്ങനെയുള്ള ചില വാക്കുകള്‍ യാതൊരു പരിശീലനവും ഇല്ലാതെ മദനന്റെ നാവില്‍ വരികയും അതൊക്കെ കസ്റ്റംസ് കാരെ വിളിക്കുകയും ചെയ്യ്‌തൂ... ഹേയ് , നേരിട്ടല്ല.. മനസ്സില്‍..

മദനന്‍ ഒരു റ്റാക്സിക്കായ് കൈ നീട്ടി നില്‍ക്കെ പിന്നില്‍ ഒരു ശബ്ദം..
"അണ്ണാഒരു ലോട്ടറി എടുക്ക്... കേരളാ നാളത്തെ കേരളാ..."
പരിചയമുള്ള ശബ്ദം മദനന്‍ തിരിഞ്ഞു നോക്കി, റോഡില്‍ അതാ ഒരു സ്ത്രീ.. പേക്കോലം പിടിച്ച സ്ത്രീ. അവളുടെ മുതുകിലൊരു മാറാപ്പും കൈയ്യില്‍ ഒരു കാര്‍ഡ് ബോര്‍ഡില്‍ ലോട്ടറി റ്റിക്കറ്റും... മദനന്‍ അവളുടെ കണ്ണൂകളിലേക്ക് സൂക്ഷിച്ചു നോക്കി.....
അങ്കുശമേല്‍ക്കാത്ത ചാപല്യമേ......... ഹോ ! ദ് ലവളല്ലേ... മൈ ഫ്രണ്ടിന്റെ സ്വീറ്റ് ഹേര്‍ട്ട്..
അടുത്തു വന്നു നിന്ന ചാപല്യം തല ചൊറിഞ്ഞൂ..
"അണ്ണാ ഒരു കോടിയാ... നാളെയാ നറുക്കെടുപ്പ്.." ഏറുന്ന യൗവനം ഇപ്പോള്‍ അവള്‍ക്കില്ല... അതിനാല്‍ കീറിത്തുടങ്ങിയ ചേല അവള്‍ വാരിപ്പുതച്ചിരിക്കുന്നു.. ചിരിക്കുമ്പോള്‍ പല്ലുകള്‍ മഞ്ഞച്ചിരിക്കുന്നു..
"ചന്ദ്രികേ...." അവന്‍ വിളിച്ചൂ...
അവള്‍ കണ്ണുമിഴിച്ചൂ... പിന്നെ മദനന്റെ കണ്ണുകളിലേക്ക് നോക്കി.........

"ഹോ, മൈ ബ്രദര്‍ മദനന്‍.. റ്റെല്‍ മീ വേര്‍ ഈസ് മൈ രമണന്‍.. അവനും ഗള്‍ഫിലാണോ..? വലിയ കാശുകാരനാണോ ? അവന്‍ ഇപ്പോഴും അവിവാഹിതന്‍ തന്നെയല്ലേ.. റ്റെല്‍ മീ മൈ ഡിയര്‍..."

മദനന്‍ അവളെ നോക്കി ദഹിപ്പിക്കാന്‍ ശ്രമിച്ചു..
കത്തിയില്ല ... പുക മാത്രം വന്നു.. പെണ്ണ് നനഞ്ഞ വിറക് മാതിരി നിന്നൂ.. പുകയില്‍ അവളുടെ കണ്ണുകള്‍ സജലമായ്.. ച്ചാല്‍. ............. 'ന്റെ മ്മച്ചിയേ...' എന്ന് നെഞ്ചത്തടിച്ച് നെലവിളിച്ചു..

മദനന്‍ വിരണ്ടു പോയി... കേരളത്തില്‍ ഇപ്പോള്‍ ഏതെങ്കിലും ഒരു പെങ്കൊച്ച് നമ്മളെ നോക്കി കരഞ്ഞാല്‍ സൂക്ഷിക്കണം.. ഇല്ലെങ്കില്‍ കൂടി നില്‍ക്കുന്ന നാട്ടുകാര്‍ പീഡനം എന്നും പറഞ്ഞ് കൂമ്പിടിച്ച് വാട്ടിയിട്ടേ കാര്യം ചോദിക്കൂ...
അവന്‍ പറഞ്ഞൂ... "ചന്ദ്രികേ.... ഡോണ്ട് ക്രൈ..യേ.... ചായ വാങ്ങിത്തരാം പരിപ്പുവട വാങ്ങിത്തരാം.."

"ചായയും പരിപ്പുവടയും കൊണ്ടെ നിന്റെ കെട്ട്യോള്‍ക്ക് കൊട്..".അവള്‍ ചിറികോട്ടി. "കമ്യൂണീസ്റ്റുകാരും പോലും തിന്നത്തില്ല ആ സാധനങ്ങള്‍.."

ഒടുവില്‍ അവളെയും കൊണ്ട് ഒരു ഐസ് ക്രീം പാര്‍ലറില്‍ കയറി വയറു നിറയെ ഐസ് ക്രീം വാങ്ങിക്കൊടുത്തൂ മദനന്‍.. ഐസ് ക്രീം തിന്ന് ശരീരവും മനസ്സും തണുത്തപ്പോള്‍ അവള്‍ അവളുടെ കഥ പറഞ്ഞൂ..........

അന്ന്, അവള്‍ക്ക് രമണനെ ഇഷ്ടമായിരുന്നു.... ജീവനെക്കാള്‍ അവള്‍ അവനെ സ്നേഹിച്ചിരുന്നു. അവന്റെ വീണാനാദത്തില്‍ അലിഞ്ഞു ചേരാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു...
പക്ഷേ വിശ്വാസം അതല്ലേ എല്ലാം....
തന്നെ പോറ്റി വളര്‍ത്തിയ അച്ഛന്‍... തന്നെ നൊന്തു പ്രസവിച്ച അമ്മ.. തനിക്ക് ചെറുപ്പത്തില്‍ എല്ലാം നല്‍കിയ അവരോടുള്ള വിശ്വാസം.. അത് തകര്‍ന്നാല്‍ പിന്നെ ജ്യൂവലറികള്‍ എങ്ങനെ പരസ്യം ഉണ്ടാക്കും.. അതുപോലെ ആ കാലത്ത് ഒരു നശ്ശിച്ച പാട്ടും ഇറങ്ങി....

'അപ്പയല്ലേ കൊണ്ടത്തന്നത് നെയ്യപ്പം..
അമ്മയല്ലേ തുന്നിത്തന്നത് കുഞ്ഞുടുപ്പ്...'
അങ്ങനെ നോക്കുമ്പോള്‍, രമണന്‍ ഇന്നലെ ജീവിതത്തിലേക്ക് കടന്നു വന്നവന്‍.. പക്ഷേ തനിക്കവനെ ജീവനെക്കാള്‍ ഇഷ്ടമാണു.. എന്നാല്‍ തന്റെ മാതാപിതാക്കള്‍.. അവരു 'വാണിങ്ങ്' തന്നു കഴിഞ്ഞിരുന്നു.. കണ്ട ഗോട്ട് കിഡുമായ് (ആടു ബാലന്‍) ഇറങ്ങിപ്പോയാല്‍..... അവര്‍ ആത്മഹത്യ ചെയ്യും എന്ന്..

താന്‍ പെണ്ണല്ലേ ? തനിക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലല്ലോ... പിന്നെ എന്നെക്കാണാന്‍ വന്ന ചെക്കനും നല്ല യോഗ്യനായിരുന്നു... (അതൊരു അഡീഷണല്‍ അഡ്‌വാണ്ടേജ്..) കഥ പറയുന്നതിനിടയില്‍ അവള്‍ മൂക്കള ചീറ്റി തന്റെ ചേലയില്‍ തുടക്കുകയും ചെയ്യ്‌തിരുന്നു..

'തക്കം പോല്‍ പറയാനുള്ളൊരു കഴിവിനെ
തല്‍ക്കാലം സ്ത്രീയെന്നു വിളിച്ചിടാം..' എന്ന് മദനന്‍ മനസ്സില്‍ കവിത ചൊല്ലി...

അങ്ങനെ അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിനായ് കഴുത്തു നീട്ടിക്കൊടുത്തൊരു ആടായിരുന്നു മദനാ ഞാന്‍....... എ പുവര്‍ ലാമ്പ്... എന്നിട്ട് ലാബ്രട്ട കരയുന്നതുപോലെ ഒരു കരച്ചിലും..

മദനന്‍ അവളെ ആശ്വസിപ്പിച്ചൂ സാരമില്ല.. പുവര്‍ ഗേള്‍... അവള്‍ കരച്ചില്‍ നിര്‍ത്താന്‍ ഭാവമില്ലെന്നു കണ്ടപ്പോള്‍ അവന്‍ പറഞ്ഞു..പ്യുവര്‍ ഗേള്‍....... ഭാരത സ്ത്രീയുടെ ഭാവ ശുദ്ധി..!

ടിം.......! അവള്‍ കരച്ചില്‍ നിര്‍ത്തി കണ്ണു തുടച്ച് മദനനെ നോക്കി..

"മദനാ.. എവിടെ എന്റെ പ്രിയന്‍ രമണന്‍ ? എനിക്കവനെ കാണണം... അവനോട് എല്ലാം പറയണം.. എന്റെ ഭര്‍ത്താവെന്ന കശ്മലന്‍ എന്നെ നശ്ശിപ്പിച്ചൂ...അയാള്‍ എന്നെ പറ്റിക്കുകയായിരുന്നു മദനാ..

വലിയ വിടുണ്ടെന്നും കാറുണ്ടെന്നും പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചൂ.. സത്യത്തില്‍ അതൊക്കെ ആദ്യകെട്ടിലെ പ്രമ്പന്നോരുടെ ആയിരുന്നു... ഞാന്‍ വെറും ചിന്ന വീട് ആയിരുന്നു.. മണിമാളികയില്‍ രസിച്ചു വാണിരുന്ന ഞാന്‍ ആ വീട്ടില്‍ അടുക്കളക്കാരിയായ്.. എന്റെ സ്വര്‍ണ്ണം മുഴുവന്‍ വാങ്ങി വിറ്റ് അയാള്‍ സിനിമ പിടിച്ചൂ... എന്നെ നായികയാക്കാമെന്നു മോഹിപ്പിച്ചു.. അവസാനം എന്നെ വെറുമൊരു എക്സ്ട്രാ നടിയാക്കി അയാള്‍ മാറ്റി......... എന്റെ ജീവിതം തുലച്ചൂ...!

നാട്ടിലേക്ക് തിരിച്ചു വന്ന ഞാന്‍ എന്റെ മാതാപിതാക്കളോട് പ്രതികാരം ചെയ്യാന്‍, എന്നെ എന്റെ രമണന്‍ ചേട്ടനില്‍ നിന്നും വേര്‍പെടുത്തിയവരോട് കണക്ക് ചോദിക്കാന്‍ ചെന്നപ്പോള്‍......... എന്നെ കെട്ടിച്ച് വിട്ട് പാപ്പരായ അപ്പനും അമ്മയും ശരണാലയത്തില്‍ അഭയാര്‍ത്ഥികളായ് കഴിഞ്ഞിരുന്നു.. വീണ്ടും അവിടെ നിന്നാല്‍ അതുങ്ങളെ നോക്കേണ്ടി വരുമെന്നു കരുതി ഞാന്‍ വേഗം സ്ഥലം കാലിയാക്കി....
പിന്നെ ഇതുവരെ ജീവിതം ഒരു സമരമായിരുന്നു.. ലോട്ടറി വില്പന........ മദനാ ഇപ്പോഴും വില്‍ക്കാതെ ബാക്കിവരുന്ന റ്റിക്കറ്റിലാണു എന്റെ പ്രതീക്ഷ.. ഭാഗ്യക്കുറി അടിച്ചാലോ...സത്യന്‍ അന്തിക്കാടിന്റെ സിനിമ കണ്ടപ്പോള്‍ ആ മോഹം അല്പം കലശലുമാണു..

മദനാ... പറയൂ എന്റെ പൊന്നു രമണന്‍ ചേട്ടന്‍ എവിടെ ? പറയൂ.. എന്നെ ഓര്‍ത്ത് ചങ്കുപൊട്ടി ഇപ്പോഴും അദ്ദേഹം ഓടക്കുഴല്‍ വായിക്കുന്നുവോ ?"

"രമണന്‍ മരിച്ചൂ.............! തൂങ്ങി മരിച്ചു...! നിന്നെ പിരിഞ്ഞ സങ്കടത്തില്‍ രമണന്‍ മരിച്ചൂ..!"

"എന്റെ രമണന്‍ ചേട്ടാ.........". അവള്‍ മേശയിലേക്ക് തല കുമ്പിട്ട് വീണു.....
അല്പ സമയത്തിനു ശേഷം തല ഉയര്‍ത്തി അവള്‍ ഒരു കട്ടന്‍ കാപ്പിക്ക് ഓര്‍ഡര്‍ ചെയ്യ്‌തൂ.... പുറത്ത് മഴപെയ്യുന്നൂ...
ചന്ദ്രിക പതിയെ സംസാരിച്ചു തുടങ്ങി........"മദനാ, നല്ലവര്‍ വേഗം മരിക്കും... എന്റെ രമണന്‍ ചേട്ടന്‍ നല്ലവനായിരുന്നു.. അതാണു വേഗം മരിച്ചത്.. അദ്ദെഹം ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്നു നമ്മളെ നോക്കി സന്തോഷിക്കുന്നുണ്ടാകും...... നമ്മളൊക്കെ പാപികളാണു മദനാ... പാപികളാണു..."
അവളെ നോക്കിയിരിക്കേ മദനനും തോന്നി താനും ഒരു പാപിയാണെന്നു...
അല്പം സമയത്തെ മൗനത്തിനു ശേഷം തൊണ്ട ചുമച്ച് വൃത്തിയാക്കി ചന്ദ്രിക ചോദിച്ചൂ........
"നമ്മള്‍ പാപികള്‍ക്ക് ഒരുമിച്ചൂടേ മദനാ.....?. മദനന്‍ ചേട്ടായീ..."

"ഹെന്ത് ?"
മദനന്‍ ചാടിയെഴുന്നേറ്റു... പിന്നെ വീണ്ടും കസേരയില്‍ കുത്തിയിരുന്നു ചോദിച്ചൂ ' എന്താ നീ പറഞ്ഞത്"

"വൈ ഡോണ്‍ഡ് വീ മാരീ........? എന്തോണ്ട് നമുക്ക് കല്യാണിച്ചൂടാ...?"

മദനന്‍ റോത്ത്മാന്‍സ് പുകച്ചൂ..... പുക തലച്ചോറിനെ ചൂടുപിടിപ്പിച്ചൂ... ഹോ തന്റെ പ്രിയ കൂട്ടുകാരനെ വഞ്ചിച്ചവള്‍.. ബട്ട് നൗ നോ ഹോപ്പ് ഇന്‍ ലൈഫ്...... ആരും ഇല്ലാത്ത ഒരു പാവം.. നോക്കിയിരിക്കേ മദനനു അവളോട് സഹതാപം തോന്നി...
കഴിച്ചു കളയാം... ഏതെങ്കിലും ഒരു കശ്മലച്ചിയെ കെട്ടണം എന്നാല്‍ പിന്നെ ഇവളാവട്ടെ...

മദനന്‍ ചന്ദ്രികയെ നോക്കി ചിരിച്ചൂ... അവളും ചിരിച്ചൂ.. ഇപ്പോള്‍ അവളുടെ ചിരി പൂനിലാവായ്.. പ്രണയം സകല വൃത്തികേടിനെയും സുന്ദരമാക്കുന്നുവെന്ന് കവി പാടി..!

"ഞാന്‍ ഒന്ന് ബാത്ത് റൂമില്‍ പോയിട്ട് വരാം.." മദനന്‍ ഐസ് ക്രീം പാര്‍ലറിനുള്ളിലെ ഏസി ബാത്ത് റൂമിലേക്ക് നടന്നൂ....... ഏ.സി ആയതിനാല്‍ അല്പം കൂടുതല്‍ സമയമെടുത്തൂ...

തിരികെ വന്ന്........ സീറ്റിലിരുന്നു.... ചന്ദ്രികയെ കാണാനില്ല...ഒരു പക്ഷേ അവളും ബാത്ത് റൂമില്‍.. അവന്‍ ഒന്നു ചിരിച്ച് വീണ്ടും ചുറ്റം നോക്കി.....ഇല്ല.. കാണാനില്ല...!
അവന്റെ പെട്ടിയും കാണാനില്ല.......!.
ഒരു ചെറിയ കുറിപ്പ് മേശമേല്‍.......
'എടോ മദനാ.... നിന്റെ മനസ്സിലിരിപ്പ് എനിക്കറിയാം... ചന്ദ്രികയെ പറ്റിക്കാമെന്ന് വിചാരിച്ചോ നീയ്യ്..
നിന്റെ സകലമാന കുണ്ടാമണ്ടികളും ഞാന്‍ അടിച്ചോണ്ട് പോകുന്നു.. പാസ് പോര്‍ട്ട് മേശപ്പുറത്ത് ഇരിപ്പുണ്ട്..
ഇനിയും പോയി......... ആട് മേയ്ക്കടാ... നീ രമണന്‍ മരിച്ചപ്പോള്‍, 'രമണന്‍' എന്ന കാവ്യപുസ്തകം വിറ്റ് ഉണ്ടാക്കിയ കാശിന്റെ ലാഭമായ് ഇത് കരുതിക്കോ........'

എന്തുവന്നാലും എനിക്കാസ്വദിക്കണം
അപ്പിള്‍ ജ്യൂസ് പോലുള്ളൊരീ ജീവിതം.......!
ഗുഡ് ബൈ..

കത്തുവായിച്ച് മദനന്‍ നിശ്ചലനായ് ഇരുന്നുപോയി....... അഞ്ചുവര്‍ഷക്കാലം മരുഭൂമിയില്‍ അടിച്ച ചൂടുമുഴുവന്‍ ഒരു നിമിഷം കൊണ്ട് അവന്റെ തലയില്‍ പെയ്യ്‌തിറങ്ങി..!

ചങ്ങമ്പുഴയുടെ ചന്ദ്രിക അങ്ങനെ അവസാനിക്കുകയും... ഇവിടെ മറ്റൊരു ചന്ദ്രികയിലേക്ക് എഴുത്തുകാരന്‍ പ്രവേശിക്കുകയും ചെയ്യുന്നു...

നമുക്ക് ചന്ദ്രികയെ അങ്ങനെ വിടാന്‍ സാധിക്കുകയില്ലല്ലോ...കാലങ്ങളായ് ഇവള്‍ ചെയ്യുന്ന ഈ അപമാനം, ചാപല്യം സ്ത്രീകള്‍ക്ക് ആകെ ദുരിതം വിതക്കുന്നു.. അതിനാല്‍ കഥാകൃത്ത് തേച്ചുമിനുക്കിയ (ഇടക്കൊരു കാര്യം ഈ കഥാകൃത്ത് ഒരു റൗഡി കൂടിയാണു.. തന്റെ കഥാപാത്രങ്ങള്‍ കൈവിട്ട് പോയാല്‍ കുത്തിക്കൊല്ലുന്നവന്‍..) കത്തിയും അരയില്‍ തിരുകി അവള്‍ പോയ വഴിക്ക് ഇറങ്ങി...

മദനനെ പറ്റിച്ച് ചന്ദ്രിക എവിടേക്കാണു പോയത്...?
അവള്‍ ഒരു ഓട്ടോയില്‍ ഒരു ചെറിയ കുടിലിന്റെ മുന്നിലാണു വന്നിറങ്ങിയത്. വീടിന്റെ ഇറയത്ത് ഒരു കില്ലപ്പട്ടി കിടന്നുറങ്ങുന്നു. ഓട്ടോക്കാരനു കാശുകൊട് അവനെ പറഞ്ഞയച്ച് അവള്‍ വിളിച്ചൂ..

'അമ്മേ... അച്ഛാ'

'മോളേ...' തളര്‍ന്നതും എന്നാല്‍ സ്നേഹമസൃണവുമായ ശബ്ദത്തില്‍ വിളികേട്ടുകൊണ്ട് രണ്ടു പ്രായമായവര്‍ മുറ്റത്തേക്കിറങ്ങി വന്നൂ..
അവള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ അവരുടെ അടുത്തേക്ക് ഓടിച്ചെന്നൂ..
പിന്നെ അവരെയും പിടിച്ച് അകത്തേക്ക് നടന്നൂ.. മദനന്റെ കൈയ്യില്‍ നിന്നും അടിച്ചുമാറ്റിയ പെട്ടി അവള്‍ തുറന്നൂ....
അതില്‍ നിന്നും നിഡോയുടെ പാല്പ്പാത്രം തുറന്ന് ചായ തിളപ്പിച്ച് അവര്‍ക്ക് നല്‍കി...

പ്രിയമുള്ളവരെ നിങ്ങള്‍ വിചാരിക്കുന്നുവോ....? ഇത് അവളുടെ അമ്മയും അച്ഛനും എന്ന്.... ഹേയ്, ഇത് അവളുടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും എന്നാവും അല്ലേ വിചാരം........?

അല്ലേ അല്ല..!
മുറിയില്‍ രമണന്റെ ഒരു ഫോട്ടോ.. അതില്‍ മാല ചാര്‍ത്തിയിരിക്കുന്നു... വാടാമലരുകളാല്‍..!

ഇവര്‍ രമണന്റെ പ്രിയപ്പെട്ട മാതാപിതാക്കളാണു.,.!

അന്ന് ചന്ദ്രിക രമണനെ ധിക്കരിച്ച് ഇറങ്ങിപ്പോയതും അവള്‍ പിന്നീട് മദനനോട് പറഞ്ഞതുമെല്ലാം സത്യമായിരുന്നു..
എന്നാല്‍ അവള്‍ തിരിച്ചു വന്നത്... രമണന്റെ ഗ്രാമത്തിലേക്കും അവന്റെ മാതാപിതാക്കളുടെ അരികിലേക്കുമായിരുന്നു..
അവരുടെ മകളായ്... അവള്‍ ഇപ്പോള്‍ ജീവിക്കുന്നു........

കഥാകൃത്തിനു കരച്ചില്‍ വന്നൂ... പ്രണയം നഷ്ടമായാല്‍ ഉടന്‍ തൂങ്ങിച്ചാവുന്നവന്റെ ചന്തിക്ക് നല്ല പെട കൊടുക്കണം....... പുളിവാറു വെട്ടി അടിക്കണം... കശ്മലന്മാര്‍.. !

ഇത്രയും വിചാരിച്ചതിനു ശേഷം കഥാകൃത്ത് പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്ത് പുകച്ച് പുക ആകാശത്തിലേക്ക് വട്ടം വട്ടമായ് പറപ്പിച്ചൂ... ഭൂമിയും ആകാശവും നിറഞ്ഞു നിന്ന നിലാവിലൂടെ അലസമൊരു പാട്ടും പാടി അയാള്‍ നടന്നൂ...

ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം...
നിന്‍ ചിരിയില്‍ അലിയുന്നെന്‍ ജീവരാഗം...:)