2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

വിവരമില്ലാത്തവന്‍ കവിത സ്വപ്നം കാണുമ്പോള്‍...

അഹങ്കാരി വാക്കുകള്‍...
------------------

ഞാനൊരു സ്വര്‍ണ്ണക്കൂട്ടിലെന്‍ വാക്കുകളെ മെരുക്കിയിടവേ, അവ എന്നോട് കയര്‍ക്കുന്നു. ചിലവ എന്നെ നോക്കി വെല്ലുവിളിക്കുന്നു. ചില വാക്കുകള്‍ ആത്മഹത്യാ ഭീക്ഷണി മുഴക്കുന്നു. മറ്റുചിലവ ചുമ്മാ ചിലക്കുന്നു. ചിലവ അലമുറയിട്ട് കരയുന്നു. എന്റെ മനസ്സിന്റെ കൂട്ടില്‍ തലതല്ലി എന്നെ പ്രാകുന്നു...!

ഓര്‍മ്മകള്‍ ഭക്ഷണമായ് നല്‍കവേ, അവ തിരിഞ്ഞ് നിന്ന് തൂവല്‍ പൊഴിച്ച് ചിറകിട്ട് തലക്കു തല്ലുന്നു..
ഇവ പട്ടിണി കിടന്നു നരകിച്ചു ചാവുമെന്നെത്തിയപ്പോള്‍ ഞാനൊരു സന്ധി സംഭാഷണത്തിനെത്തി.

അത് പരാജയപ്പെട്ടത് എന്റെ കുഴപ്പമല്ല..
അവരു മാത്രമാണു ചിലച്ചത് ഞാന്‍ കേട്ടിരുന്നു.
ഇതാ, ഇപ്പോള്‍ എത്രവട്ടം ഞങ്ങള്‍ സമ്മേളിച്ചിരിക്കുന്നു. അവയാണു ചിലക്കുന്നത്...
ഞാന്‍ മൗനി, സ്വാതന്ത്ര്യം ഇത്രക്ക് ആകര്‍ഷകമോ.?
വാക്കുകള്‍ എന്റെ തലയില്‍ കാഷ്ഠിച്ചു. ഞാനവരുടെ തുടക്ക് ചുട്ടയടികൊടുത്തു.. ഇപ്പോള്‍ വാക്കുകള്‍ നിശ്ബദരായ്.. അവയെന്നെ നോക്കി നോക്കി കൊല്ലുന്നു...ദയനീയതക്ക് ഇത്രക്ക് മൂര്‍ച്ചയോ..?
ഞാന്‍ കൂടു തുറന്നു.. പിന്നെ തിരിഞ്ഞിരുന്നു...
ഇല്ല, ആരും പറന്നകലുന്നില്ല. എന്നെ വട്ടമിട്ട് പറക്കുന്നു...
അവയുടെ തൂവലിനാല്‍ എന്നെ വീശുന്നു...
ഹോ ! ഞാനവയെ നേരത്തെ വിശ്വസിച്ചിരുന്നെങ്കില്‍.!

******************

മരത്വം.......

----------
പ്രിയേ,
നമ്മള്‍ സംസാരിച്ചത് പ്രണയം !
നീ എന്റെ ചുണ്ടില്‍ മുദ്രവെച്ചു
ശ്വാസംകിട്ടാതെ ഞാന്‍ പിടച്ചുനീറി..
അപ്പോള്‍ ആ മരം എന്തായിരുന്നു
നമ്മോട് പറയാന്‍ ആഗ്രഹിച്ചത്..?
'അതിനു അസൂയയെന്നു...' നീ
'ഹേയ് അല്ലേ അല്ല...'
മരത്തിനു എന്തിനു മനുഷ്യത്വം ?
അതിനുമപ്പുറം പോകുന്ന
മരത്വം ആസ്വദിക്കുന്നവര്‍,
അപ്രാപ്യമായ ചിന്തകള്‍ നിന്റെ
തലച്ചോറിനെ ചിതലരിക്കും മുന്നെ
എന്നെ പുണര്‍ന്നുമ്മവെക്കൂ...
ഹൂഉം...ഹൂഉം.... ഹൂഉം..!

**************


ഭ്രാന്താണു ശ്രേഷ്ടം.
-----------------
പ്രണയി,കവി, ഭ്രാന്തന്‍. ...ഒരുപോലെ
ഷേക് സ്പിയര്‍......
പ്രണയി,
കവി,
ഭ്രാന്തന്‍......
നിങ്ങള്‍ മൂന്ന്... ഞാന്‍...
പ്രണയി, തുടക്കം,
തലച്ചോറിലെ ചെറു ചലനം,
മനുഷ്യന്‍ മനുഷ്യനെ അറിയുന്നു .
കവി, തുടര്‍ച്ച,
പ്രകൃതി കനിവുകാട്ടുന്നു.
ഭ്രാന്തന്‍,
എല്ലാം തന്നിലേക്ക് ആവാഹിച്ച തമോദ്വാരം..!
ഞാന്‍.........ഭ്രാന്തന്റെ വാക്കുകള്‍.........
ഒരു മരണച്ചിരി..!
അല്ലെങ്കില്‍
ഒരു ജീവിതക്കരച്ചില്‍.

******************


ആരാച്ചാര്‍
----------------
വാക്കുകള്‍...
അവയെന്റെ സ്വാതന്ത്ര്യമെന്നു ഞാന്‍
അവയ്ക്കൊരു മൂക്കുകയറെന്നു നീ...
നിന്നിലൂടെ ഒഴുകണമവ,
നീ അറിഞ്ഞേ അവക്കു ജീവന്‍ വെക്കാനും
പാടിപ്പറക്കാനും പാടുള്ളുവെന്നു നീ..
നിന്റെ താളത്തിനൊത്തു തുള്ളണം
നിന്റെ രാജസദസ്സിലെ നര്‍ത്തകികളാകണം.
നിനക്ക് തോന്നിയതുപോലെ വ്യഭിചരിക്കാന്‍
വിട്ടുതരില്ല ഞാന്‍ എന്റെ വാക്കുകളെ..
ഇന്നലെ രാത്രി ഞാന്‍ അവയെ
തൂക്കിക്കൊന്നു..!


**************

ബലി മൃഗം........
--------------------


ബലിക്കല്ലില്‍ നിന്നും
വലിച്ചെറിയപ്പെട്ട,
പാതിചത്ത ബലിമൃഗത്തിനു..
എന്തിനായിരുന്നു നീ
നിന്റെ പാതി ജീവന്‍ നല്‍കിയത് ?

കാടിന്റെ വന്യസൗന്ദര്യത്തെക്കുറിച്ചു
കവിതചൊല്ലി,
കാറ്റിന്‍ മൃദുസ്പര്‍ശത്തില്‍
ഉറക്കിയത്...?

വീണ്ടും നിന്റെ ബലിക്കല്ലില്‍
എന്നെ ബലിയൊരുക്കാനോ..?
സ്വപ്നങ്ങള്‍ വറ്റിയ മിഴികളെങ്കിലും
നിനക്കായ് ഒരുങ്ങിക്കഴിഞ്ഞു...!

ആയുധം
രാകി മൂര്‍ച്ചകൂട്ടുക...
ഹോ.....!നിന്റെ സ്നേഹത്തിന്റെ വായ്ത്തല
എന്നെ നോവിക്കുകയേ ഇല്ല

*************

മരം പറയുന്നത്.

അതേയ്, അങ്ങനെയല്ല...
പിന്നെ എങ്ങനെ..?
അതു ഞാന്‍ പറയില്ല...
പറയൂന്നേ...
അവന്‍ അവളുടെ മുഖത്തേക്ക് നിര്‍ന്നിമേഷം നോക്കിയിരുന്നു.. അവള്‍ കണ്ണു ചിമ്മാതെ അവനെയും...
മരം അവര്‍പറയുന്നതുകേട്ട് നില്‍ക്കുകയായിരുന്നു. അത് ചെവികള്‍ തുറക്കാറേ ഇല്ലായിരുന്നു. പൂവുകള്‍ ഉണ്ടാവുമ്പോഴേ അവയുടെ ചെവിയില്‍ അത്, മഞ്ഞു തുള്ളിയുരുക്കിയൊഴിക്കും...ലോകത്തിന്റെ വാക്കുകള്‍ അവരെ കളങ്കപ്പെടുത്താതിരിക്കാന്‍...
എന്നാല്‍ വളരെ നാളുകള്‍ക്കു ശേഷം പ്രണയപൂര്‍‌വ്വം രണ്ടുപേര്‍ സംസാരിക്കുന്നു... അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ മരം തന്റെ അനന്തമായ ചെവികള്‍ തുറന്നു വെച്ചു..

'എനിക്ക്.... എനിക്ക്..'.

അവന്‍ കണ്ണിലൂടെ അവളോട് ചോദിച്ചൂ..
'പോടാ കള്ളാ ' അവള്‍ മിഴികളിലൂടെ പരിഭവിച്ചു..

മരത്തിനു അതു രസിച്ചു.. കൊള്ളാം..! അത് ഇലകള്‍ കുലുക്കി സമ്മതിച്ചു... 'ഉമ്മ വെക്കണം..' പതിയെ മരം അവനോട് പറഞ്ഞൂ...

'ഹേയ് നീ വല്ലതും പറഞ്ഞുവോ...?' അവന്‍ അവളോട് ചോദിച്ചു .

' ഇല്ലാ, എന്തേ... ?' എനിക്ക് തോന്നിയതോ പെണ്ണേ.. അതോ നിന്റെ മനസ്സു പറഞ്ഞതോ.. അവനവളുടെ കവിളിലേക്ക് കവിള്‍ മുട്ടിക്കാന്‍ ചാഞ്ഞൂ..

'ഈ ചെക്കനിതെന്തിന്റെ കേടാ..?' അവള്‍ അവന്റെ കവിളിലൊരു നുള്ളുകൊടുത്തു.... 'ശോ..!' നീറിപ്പോയല്ലോ അവനു..
മരത്തിനു ചിരി വന്നു.. ആ ചിരിയില്‍ പൊഴിഞ്ഞത് മൂന്നാലു പൂക്കള്‍... വീണതോ, അവളുടെ നെറ്റിയിലും മുടിയിലും മൂക്കിന്‍ തുമ്പിലും പിന്നെ.... ഹോ !മരത്തിനും നാണം വന്നൂ..! അത് കണ്ണുകളടച്ച് നാണിച്ചു.!
പൂ മണക്കുന്ന അവളെ അവന്‍ നോക്കി നോക്കി കൊതിച്ചു.. മരം അപ്പോള്‍ വീണ്ടും പറഞ്ഞൂ..'ഉമ്മ വെക്കൂ...'

ഇത്തവണ അവന്‍ അമാന്തിച്ചില്ല, അവളെ അമര്‍ത്തിയമര്‍ത്തിയുമ്മ വെച്ചു...

മരത്തിനു കോരിത്തരിച്ചു... അത് അവരെ പൂകൊണ്ടു മൂടി... ഇലകളില്‍ മുഖം പൊത്തിയിരുന്ന മഞ്ഞു തുള്ളീകളെ കളിയോടെ കുടഞ്ഞിട്ട് അവരെ കുളിരില്‍ മൂടീ.....

കാറ്റു വന്നു മരത്തിന്റെ താടിക്കൊരു തട്ടുകൊടുത്തപ്പോഴാണല്ലോ മരം ഉണര്‍ന്നത്.. .. അപ്പോള്‍ അവള്‍ പൂക്കളെല്ലാം കൊഴിഞ്ഞുപോയൊരു മരമായി മാറിയിരുന്നു.. അവളുടെ സ്വപ്നങ്ങള്‍ മണ്ണില്‍ വീണു കിടന്നു നിലവിളിക്കുന്നു...
ഒരു പൂവിന്‍ കുഞ്ഞുമാത്രം അവളുടെ നെറ്റിയിലിരുന്നു പറഞ്ഞു....

'ഇല്ല, അതിമോഹമാണു നിന്റെ സ്വപ്നം! ഇനി ഭൂമിയില്‍ മനുഷ്യര്‍ പ്രണയിക്കില്ല.....
!'

എവിടെ നിന്നോ പറന്നു വന്നൊരു കുരുവിക്കുഞ്ഞുപറഞ്ഞൂ 'സാരമില്ലാട്ടോ... ഞാന്‍ വലുതാവട്ടെ... പ്രണയിച്ച് എന്റെ കൂട്ടുകാരിയുമായ് വന്ന് ഇതില്‍ ഞാന്‍ കൂടുകെട്ടാം കേട്ടോ.'. എന്നിട്ട് അവനൊരു കുരുവിക്കൊത്ത് കൊടുത്തൂ അവളുടെ ഇലനാമ്പില്‍;.....

'ഹെന്റെ കുരുവിക്കുട്ടീ.......!' മരത്തിന്റെ നാവുണര്‍ന്നു വിളിച്ചു...

'മേഴ്സീ റ്റു മീ ..'

ഏകനായിരുന്നു ഞാന്‍. അന്തരീക്ഷത്തില്‍ ഈര്‍പ്പം നിറഞ്ഞിരുന്നു. നേര്‍ത്ത വെളിച്ചം മാത്രം. കട്ടിലുകള്‍ നിരന്നു കിടക്കുന്നു. അതില്‍ പാദം മുതല്‍ തലവരെ മൂടിക്കിടക്കുന്ന മനുഷ്യര്‍. നിശബ്ദമായ അന്തരീക്ഷം. ഉറങ്ങുന്നവര്‍ കൂര്‍ക്കം വലിക്കുന്നതുപോലുമില്ലേ..?

ഞാന്‍ നടക്കുകയാണു. എന്റെ കാലടികള്‍ക്കു ശബ്ദമില്ല. തറ വിഴുങ്ങുന്നുവോ എന്റെ കാലടി ശബ്ദത്തെ ? അകലേക്ക് അകന്നകന്നു പോകുന്ന ഇടനാഴി. ഇപ്പോള്‍ ആരും ഇല്ല. നടന്നു നടന്നു ചെല്ലവേ ഒരു കട്ടിലില്‍ ഒരാള്‍ മൂടിപ്പുതച്ചു കിടക്കുന്നു. അയാളുടെ തൊട്ടടുത്ത് ഒരു വാതില്‍. ഞാന്‍ വാതിലിനടുത്തെത്തിയപ്പോള്‍, കട്ടിലില്‍ പുതച്ചു മൂടിക്കിടന്നയാള്‍ ചാടിയെണീറ്റു. അയാളുടെ മുഖം അവ്യക്തമായിരുന്നു. എന്നാല്‍ ലോകത്തിലെ എല്ലാ ശൈത്യവും ഉറഞ്ഞതുപോലെ അയാളുടെ നോട്ടം എന്നില്‍ പതിച്ചു. അയാള്‍ കൈകള്‍ നീട്ടി എന്നെ പിടിച്ചു. അല്‍ഭുതം അത് വിരലുകള്‍ കൊണ്ടായിരുന്നില്ല. അയാളുടെ കൈകള്‍ എന്നെ കാന്തം എന്നതുപോലെ ആകര്‍ഷിച്ച് എടുക്കുകയായിരുന്നു.

'മേഴ്സീ റ്റു മീ മേഴ്സീ റ്റു മീ'

എന്നയാള്‍ പുലമ്പിക്കൊണ്ടിരുന്നു. വാക്കുകള്‍ മണ്ണുപിളര്‍ന്നു വരുന്നതുപോലെ എനിക്ക് തോന്നി. അയാളുടെ കൈകളില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചു. ഇല്ല, അയാളുടെ കൈകള്‍ എന്നെ തണുപ്പിനാല്‍ കത്തിക്കുന്നു. ഒടുവില്‍ കുതറിമാറി വാതില്‍ തുറന്ന് ഞാന്‍ പുറത്തേക്ക് ചാടി, സൂര്യപ്രകാശം അയാളുടെ ദേഹത്ത് കൊണ്ടപ്പോള്‍ അയാള്‍ ആവിയായ് മാറി.......
പുറത്ത് ദൂരെ ദൂരെ ഒരു മനുഷ്യന്‍ അതീവ ദുഃഖിതനായ് ഇരിക്കുന്നു. താടിയും മുടിയും നീട്ടിയ ഒരു യേശുമുഖം. അതിനപ്പുറത്തേക്ക് ഇരുട്ട്...

ഹോ..! ഞാന്‍ മരിക്കുകയാണു.. എനിക്ക് എന്നെ നഷ്ടമാകുന്നു. ശരീരം തണുക്കുന്നു.. മരണത്തെ ഇങ്ങനെ ആയിരുന്നില്ല ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എനിക്കതൊരു മധുരമുള്ള പാട്ടോ തേന്‍ തുള്ളിയോ ആയിരുന്നു.
പെട്ടന്ന് ഞാന്‍ ബോധത്തിലേക്ക് ഉണര്‍ന്നു. ഞാന്‍ എവിടെ..?

കുറച്ചു സമയത്തിനു ശേഷം ഞാന്‍ എന്റെ മുറിയുടെ വാതില്‍ കണ്ടു പിടിച്ചു...!

അണക്കെട്ട്...

പുഴ ഒഴുകുകയായിരുന്നു. മലകളുടെ മാറിനിടയിലൂടെ... അപ്പോഴാണു ആദ്യത്തെ കരിങ്കല്ലിന്‍ കഷ്ണം അവളിലേക്ക് എറിഞ്ഞു തറച്ചത്. അവള്‍ക്ക് വേദനിച്ചു.. അവളുടെ ദേഹത്ത് മണ്ണുപൊടിഞ്ഞൂ.. അത് വെള്ളത്തില്‍ കലങ്ങിയൊഴുകി. വീണ്ടും കല്ലുകള്‍ എറിഞ്ഞുറപ്പിക്കപ്പെട്ടു.

പുഴയപ്പോള്‍ മറ്റൊരു വഴിക്ക് തിരിച്ചു വിടപ്പെട്ട്രിരുന്നു. വഴി അത്രക്ക് സുഗമമായിരുന്നില്ല. ഇടുങ്ങിയ വഴികളിലൂടെ അവള്‍ വേഗത്തില്‍ നടന്നു.. ഇടം കുറഞ്ഞവഴികളില്‍ ഇവളെന്തിനാണു ഇങ്ങനെ പേടിച്ചോടുന്നത്..? വിശാലമായ വഴികളില്‍ അവള്‍ അലസമനോഹരിയാവും.. പൂക്കള്‍ അവളെ നോക്കി കണ്ണെഴുതും. മരങ്ങള്‍ അവയുടെ മുഖം നോക്കി ആസ്വദിച്ച് ഇളകി ചിരിക്കും...

അന്ന്, വഴിമാറ്റിയൊഴുക്കപ്പെട്ടിരുന്ന പുഴ തന്റെ പഴയവഴികളിലേക്ക് ആനയിക്കപ്പെട്ടു.. കൊട്ടും മേളവും കതിനയും എല്ലാമുണ്ടായിരുന്നു. തന്നെ സ്നേഹിക്കുന്ന മനുഷ്യനെ പിടിച്ച് തെരുതെരെ ഉമ്മവെക്കാന്‍ പുഴക്കു തോന്നി.. അതിവിശാലമാക്കപ്പെട്ടിരുന്നു അവളുടെ വഴികള്‍. അവള്‍ പോയതിനു ശേഷം കരിഞ്ഞുണങ്ങിയ പുല്‍ നാമ്പുകളെ അവള്‍ ആവേശത്തോടെ നെഞ്ചിലേക്ക് വാരിയെടുത്തൂ... അവയും പുഴയുടെ പുഴപ്പാല്‍ കുടിച്ച് തിമിര്‍ത്തൂ.

അരാണു തന്നെ തടഞ്ഞു നിര്‍ത്തുന്നത്? ബലിഷ്ടമായ കരങ്ങള്‍, പുഴ കുതറിമാറി, അവിടെയും കൈകള്‍..കരുത്താര്‍ന്ന കൈകള്‍.. പുഴ മുകളിലേക്ക് ഉയര്‍ന്നു, പുഴ വശത്തേക്ക് മാറി, ഇല്ല അനന്തമായ കൈകള്‍ നീട്ടി നീട്ടി അവളെ അവന്‍ ചേര്‍ത്തു ചേര്‍ത്തു പിടിക്കുന്നു. കരിങ്കല്ലിനു ബലാക്കാരം മാത്രമേ വശമുണ്ടായിരുന്നുള്ളൂ... അവനൊരു മുഠാളനെപ്പോലെ അവളെ വാരി നെഞ്ചിലിട്ട്... അവളവന്റെ കരണത്തടിച്ചു. കരിങ്കല്‍ കോട്ടയനങ്ങിയില്ല. അവളവന്റെ നാഭിക്ക് ചവിട്ടി.. അവനതു കൂസാക്കിയതേ ഇല്ല.. ഒടുവില്‍... അവള്‍ തടിച്ചുയര്‍ന്നു.. അവളിലെ ചലനങ്ങള്‍ അവളില്‍ തന്നെ ചത്തൊടുങ്ങി. സംക്രമിക്കപ്പെട്ട ഊര്‍ജ്ജവുമായ് അവള്‍ അവനെ വെറുത്തുകൊണ്ട് ആ മാറില്‍ കിടന്നു...
കശ്മലന്‍ ഒരു വാക്കുപോലും കനിവോടെ അവളോട് മിണ്ടിയതുമില്ല..!

ആ കരിങ്കല്‍ മൗനം മാത്രമായിരുന്നു പുഴയുടെ ആശ്വാസം. അവള്‍ അവനെക്കുറിച്ചോര്‍ത്ത് വിഷാദിച്ചു.
എന്നെ കാത്ത് അവനവിടെ... ഞാന്‍ എത്തിയില്ലെങ്കിലും അവനെ കാമിക്കാന്‍ എത്ര പുഴകള്‍.. എന്നാലും അവനോട് ചേരുമ്പോള്‍ അവന്റെ വേര്‍പ്പില്‍ കുതിര്‍ന്ന് ഇല്ലാതാവുമ്പോള്‍ അനുഭവിക്കുന്ന ആനന്ദം..ഇനി ഒരിക്കലും തനിക്കതിനാവില്ലേ...?

ഗുളും...! ഒരു ചെറിയ ദ്വാരം... കരിങ്കല്‍ കൊട്ടക്കുള്ളിലെ ആ ദ്വാരത്തിലേക്ക് അവള്‍ വലിച്ചെടുക്കപ്പെട്ടു. കനത്ത ഇരുട്ടിലൂടെ അവള്‍ ഒഴുകി.. മരണത്തിന്റെ നിശ്ചബ്ദതയും നിശ്ചലതയും അവള്‍ അഭിമുഖീകരിച്ചു..
ഈ കനത്ത ഇരുട്ട് കരിങ്കല്ലിന്റെ ഹൃദയം എന്ന് കരുതി അവള്‍ അവനോട് സംസാരിച്ചു... പുഴ, ബുദ്ധിയുള്ളൊരു പെണ്‍കൊടിയായ്...

"ഹേയ്, കരുത്തേ... എന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കാതെ എനിക്ക് നിന്നെ ഇഷ്ടമാണു. നിന്റെ കരുത്തില്‍ ഞാന്‍ അഭിരമിക്കുന്നു..".

ഒരു നേരിയ ചലനം കരിങ്കല്‍ക്കോട്ടയുടെ ഹൃദയം ഒന്നനങ്ങി..... ഹോ പുഴ ഒരു തുള്ളിയായ് പുറത്തെത്തി... അവള്‍ പതിയെ താഴോട്ട് ഒലിച്ചിറങ്ങി.. സ്വാതന്ത്ര്യത്തിന്റെ വായൂ ആവോളം വലിച്ചു കുടിച്ച് നീരാവിയായ്... സ്വാതന്ത്ര്യസമര രക്ത്സാക്ഷിയായ് ആ പുഴത്തുള്ളി..!

പിന്നീട് അവള്‍ അവന്റെ ഹൃദയത്തിന്റെ ആ വിടവിലൂടെ പതിയെ പതിയെ ഒലിച്ചിറങ്ങി.. അതൊരു ചെറിയ ചാലായ്.. പിന്നെ നിരന്തരം പ്രവഹിക്കുന്നൊരു ചെറിയ അരുവിയായ്....ഇന്ന്........ അവള്‍ ആ കരിങ്കല്‍ കോട്ട പൊട്ടിച്ചിതറിച്ചു.. അവന്റെ ഹൃദയത്തില്‍ അവള്‍ ആഞ്ഞൊരടിയായിരുന്നു.. അവന്‍ കഷ്ണം കഷ്ണമായ് ആകാത്തേക്ക് ചിതറിത്തെറിച്ചു...

പുഴക്ക് ഭ്രാന്തു പിടിച്ചിരുന്നു. അവള്‍ തന്റെ അഴിഞ്ഞുലഞ്ഞ മുടിയൊന്നു കെട്ടിവെച്ചില്ല... അവള്‍ ഉടയാടകള്‍ ഊര്‍ന്നുപോയതറിഞ്ഞില്ല... ഉന്മാദിനി..... ഓടുകയായിരുന്നു..അല്ല പറക്കുകയായിരുന്നു.. കാമുകന്റെ നെഞ്ചിലേക്ക്.. വഴിയില്‍ തടസമായി തൊട്ടതിനെയെല്ലാം അടിച്ചു തകര്‍ത്ത്..പുഴ...

ഭ്രാന്തിപ്പുഴ... അലറിക്കുതിച്ചു..........!