2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

'മേഴ്സീ റ്റു മീ ..'

ഏകനായിരുന്നു ഞാന്‍. അന്തരീക്ഷത്തില്‍ ഈര്‍പ്പം നിറഞ്ഞിരുന്നു. നേര്‍ത്ത വെളിച്ചം മാത്രം. കട്ടിലുകള്‍ നിരന്നു കിടക്കുന്നു. അതില്‍ പാദം മുതല്‍ തലവരെ മൂടിക്കിടക്കുന്ന മനുഷ്യര്‍. നിശബ്ദമായ അന്തരീക്ഷം. ഉറങ്ങുന്നവര്‍ കൂര്‍ക്കം വലിക്കുന്നതുപോലുമില്ലേ..?

ഞാന്‍ നടക്കുകയാണു. എന്റെ കാലടികള്‍ക്കു ശബ്ദമില്ല. തറ വിഴുങ്ങുന്നുവോ എന്റെ കാലടി ശബ്ദത്തെ ? അകലേക്ക് അകന്നകന്നു പോകുന്ന ഇടനാഴി. ഇപ്പോള്‍ ആരും ഇല്ല. നടന്നു നടന്നു ചെല്ലവേ ഒരു കട്ടിലില്‍ ഒരാള്‍ മൂടിപ്പുതച്ചു കിടക്കുന്നു. അയാളുടെ തൊട്ടടുത്ത് ഒരു വാതില്‍. ഞാന്‍ വാതിലിനടുത്തെത്തിയപ്പോള്‍, കട്ടിലില്‍ പുതച്ചു മൂടിക്കിടന്നയാള്‍ ചാടിയെണീറ്റു. അയാളുടെ മുഖം അവ്യക്തമായിരുന്നു. എന്നാല്‍ ലോകത്തിലെ എല്ലാ ശൈത്യവും ഉറഞ്ഞതുപോലെ അയാളുടെ നോട്ടം എന്നില്‍ പതിച്ചു. അയാള്‍ കൈകള്‍ നീട്ടി എന്നെ പിടിച്ചു. അല്‍ഭുതം അത് വിരലുകള്‍ കൊണ്ടായിരുന്നില്ല. അയാളുടെ കൈകള്‍ എന്നെ കാന്തം എന്നതുപോലെ ആകര്‍ഷിച്ച് എടുക്കുകയായിരുന്നു.

'മേഴ്സീ റ്റു മീ മേഴ്സീ റ്റു മീ'

എന്നയാള്‍ പുലമ്പിക്കൊണ്ടിരുന്നു. വാക്കുകള്‍ മണ്ണുപിളര്‍ന്നു വരുന്നതുപോലെ എനിക്ക് തോന്നി. അയാളുടെ കൈകളില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചു. ഇല്ല, അയാളുടെ കൈകള്‍ എന്നെ തണുപ്പിനാല്‍ കത്തിക്കുന്നു. ഒടുവില്‍ കുതറിമാറി വാതില്‍ തുറന്ന് ഞാന്‍ പുറത്തേക്ക് ചാടി, സൂര്യപ്രകാശം അയാളുടെ ദേഹത്ത് കൊണ്ടപ്പോള്‍ അയാള്‍ ആവിയായ് മാറി.......
പുറത്ത് ദൂരെ ദൂരെ ഒരു മനുഷ്യന്‍ അതീവ ദുഃഖിതനായ് ഇരിക്കുന്നു. താടിയും മുടിയും നീട്ടിയ ഒരു യേശുമുഖം. അതിനപ്പുറത്തേക്ക് ഇരുട്ട്...

ഹോ..! ഞാന്‍ മരിക്കുകയാണു.. എനിക്ക് എന്നെ നഷ്ടമാകുന്നു. ശരീരം തണുക്കുന്നു.. മരണത്തെ ഇങ്ങനെ ആയിരുന്നില്ല ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എനിക്കതൊരു മധുരമുള്ള പാട്ടോ തേന്‍ തുള്ളിയോ ആയിരുന്നു.
പെട്ടന്ന് ഞാന്‍ ബോധത്തിലേക്ക് ഉണര്‍ന്നു. ഞാന്‍ എവിടെ..?

കുറച്ചു സമയത്തിനു ശേഷം ഞാന്‍ എന്റെ മുറിയുടെ വാതില്‍ കണ്ടു പിടിച്ചു...!

അഭിപ്രായങ്ങളൊന്നുമില്ല: