2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

അണക്കെട്ട്...

പുഴ ഒഴുകുകയായിരുന്നു. മലകളുടെ മാറിനിടയിലൂടെ... അപ്പോഴാണു ആദ്യത്തെ കരിങ്കല്ലിന്‍ കഷ്ണം അവളിലേക്ക് എറിഞ്ഞു തറച്ചത്. അവള്‍ക്ക് വേദനിച്ചു.. അവളുടെ ദേഹത്ത് മണ്ണുപൊടിഞ്ഞൂ.. അത് വെള്ളത്തില്‍ കലങ്ങിയൊഴുകി. വീണ്ടും കല്ലുകള്‍ എറിഞ്ഞുറപ്പിക്കപ്പെട്ടു.

പുഴയപ്പോള്‍ മറ്റൊരു വഴിക്ക് തിരിച്ചു വിടപ്പെട്ട്രിരുന്നു. വഴി അത്രക്ക് സുഗമമായിരുന്നില്ല. ഇടുങ്ങിയ വഴികളിലൂടെ അവള്‍ വേഗത്തില്‍ നടന്നു.. ഇടം കുറഞ്ഞവഴികളില്‍ ഇവളെന്തിനാണു ഇങ്ങനെ പേടിച്ചോടുന്നത്..? വിശാലമായ വഴികളില്‍ അവള്‍ അലസമനോഹരിയാവും.. പൂക്കള്‍ അവളെ നോക്കി കണ്ണെഴുതും. മരങ്ങള്‍ അവയുടെ മുഖം നോക്കി ആസ്വദിച്ച് ഇളകി ചിരിക്കും...

അന്ന്, വഴിമാറ്റിയൊഴുക്കപ്പെട്ടിരുന്ന പുഴ തന്റെ പഴയവഴികളിലേക്ക് ആനയിക്കപ്പെട്ടു.. കൊട്ടും മേളവും കതിനയും എല്ലാമുണ്ടായിരുന്നു. തന്നെ സ്നേഹിക്കുന്ന മനുഷ്യനെ പിടിച്ച് തെരുതെരെ ഉമ്മവെക്കാന്‍ പുഴക്കു തോന്നി.. അതിവിശാലമാക്കപ്പെട്ടിരുന്നു അവളുടെ വഴികള്‍. അവള്‍ പോയതിനു ശേഷം കരിഞ്ഞുണങ്ങിയ പുല്‍ നാമ്പുകളെ അവള്‍ ആവേശത്തോടെ നെഞ്ചിലേക്ക് വാരിയെടുത്തൂ... അവയും പുഴയുടെ പുഴപ്പാല്‍ കുടിച്ച് തിമിര്‍ത്തൂ.

അരാണു തന്നെ തടഞ്ഞു നിര്‍ത്തുന്നത്? ബലിഷ്ടമായ കരങ്ങള്‍, പുഴ കുതറിമാറി, അവിടെയും കൈകള്‍..കരുത്താര്‍ന്ന കൈകള്‍.. പുഴ മുകളിലേക്ക് ഉയര്‍ന്നു, പുഴ വശത്തേക്ക് മാറി, ഇല്ല അനന്തമായ കൈകള്‍ നീട്ടി നീട്ടി അവളെ അവന്‍ ചേര്‍ത്തു ചേര്‍ത്തു പിടിക്കുന്നു. കരിങ്കല്ലിനു ബലാക്കാരം മാത്രമേ വശമുണ്ടായിരുന്നുള്ളൂ... അവനൊരു മുഠാളനെപ്പോലെ അവളെ വാരി നെഞ്ചിലിട്ട്... അവളവന്റെ കരണത്തടിച്ചു. കരിങ്കല്‍ കോട്ടയനങ്ങിയില്ല. അവളവന്റെ നാഭിക്ക് ചവിട്ടി.. അവനതു കൂസാക്കിയതേ ഇല്ല.. ഒടുവില്‍... അവള്‍ തടിച്ചുയര്‍ന്നു.. അവളിലെ ചലനങ്ങള്‍ അവളില്‍ തന്നെ ചത്തൊടുങ്ങി. സംക്രമിക്കപ്പെട്ട ഊര്‍ജ്ജവുമായ് അവള്‍ അവനെ വെറുത്തുകൊണ്ട് ആ മാറില്‍ കിടന്നു...
കശ്മലന്‍ ഒരു വാക്കുപോലും കനിവോടെ അവളോട് മിണ്ടിയതുമില്ല..!

ആ കരിങ്കല്‍ മൗനം മാത്രമായിരുന്നു പുഴയുടെ ആശ്വാസം. അവള്‍ അവനെക്കുറിച്ചോര്‍ത്ത് വിഷാദിച്ചു.
എന്നെ കാത്ത് അവനവിടെ... ഞാന്‍ എത്തിയില്ലെങ്കിലും അവനെ കാമിക്കാന്‍ എത്ര പുഴകള്‍.. എന്നാലും അവനോട് ചേരുമ്പോള്‍ അവന്റെ വേര്‍പ്പില്‍ കുതിര്‍ന്ന് ഇല്ലാതാവുമ്പോള്‍ അനുഭവിക്കുന്ന ആനന്ദം..ഇനി ഒരിക്കലും തനിക്കതിനാവില്ലേ...?

ഗുളും...! ഒരു ചെറിയ ദ്വാരം... കരിങ്കല്‍ കൊട്ടക്കുള്ളിലെ ആ ദ്വാരത്തിലേക്ക് അവള്‍ വലിച്ചെടുക്കപ്പെട്ടു. കനത്ത ഇരുട്ടിലൂടെ അവള്‍ ഒഴുകി.. മരണത്തിന്റെ നിശ്ചബ്ദതയും നിശ്ചലതയും അവള്‍ അഭിമുഖീകരിച്ചു..
ഈ കനത്ത ഇരുട്ട് കരിങ്കല്ലിന്റെ ഹൃദയം എന്ന് കരുതി അവള്‍ അവനോട് സംസാരിച്ചു... പുഴ, ബുദ്ധിയുള്ളൊരു പെണ്‍കൊടിയായ്...

"ഹേയ്, കരുത്തേ... എന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കാതെ എനിക്ക് നിന്നെ ഇഷ്ടമാണു. നിന്റെ കരുത്തില്‍ ഞാന്‍ അഭിരമിക്കുന്നു..".

ഒരു നേരിയ ചലനം കരിങ്കല്‍ക്കോട്ടയുടെ ഹൃദയം ഒന്നനങ്ങി..... ഹോ പുഴ ഒരു തുള്ളിയായ് പുറത്തെത്തി... അവള്‍ പതിയെ താഴോട്ട് ഒലിച്ചിറങ്ങി.. സ്വാതന്ത്ര്യത്തിന്റെ വായൂ ആവോളം വലിച്ചു കുടിച്ച് നീരാവിയായ്... സ്വാതന്ത്ര്യസമര രക്ത്സാക്ഷിയായ് ആ പുഴത്തുള്ളി..!

പിന്നീട് അവള്‍ അവന്റെ ഹൃദയത്തിന്റെ ആ വിടവിലൂടെ പതിയെ പതിയെ ഒലിച്ചിറങ്ങി.. അതൊരു ചെറിയ ചാലായ്.. പിന്നെ നിരന്തരം പ്രവഹിക്കുന്നൊരു ചെറിയ അരുവിയായ്....ഇന്ന്........ അവള്‍ ആ കരിങ്കല്‍ കോട്ട പൊട്ടിച്ചിതറിച്ചു.. അവന്റെ ഹൃദയത്തില്‍ അവള്‍ ആഞ്ഞൊരടിയായിരുന്നു.. അവന്‍ കഷ്ണം കഷ്ണമായ് ആകാത്തേക്ക് ചിതറിത്തെറിച്ചു...

പുഴക്ക് ഭ്രാന്തു പിടിച്ചിരുന്നു. അവള്‍ തന്റെ അഴിഞ്ഞുലഞ്ഞ മുടിയൊന്നു കെട്ടിവെച്ചില്ല... അവള്‍ ഉടയാടകള്‍ ഊര്‍ന്നുപോയതറിഞ്ഞില്ല... ഉന്മാദിനി..... ഓടുകയായിരുന്നു..അല്ല പറക്കുകയായിരുന്നു.. കാമുകന്റെ നെഞ്ചിലേക്ക്.. വഴിയില്‍ തടസമായി തൊട്ടതിനെയെല്ലാം അടിച്ചു തകര്‍ത്ത്..പുഴ...

ഭ്രാന്തിപ്പുഴ... അലറിക്കുതിച്ചു..........!