2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

വിവരമില്ലാത്തവന്‍ കവിത സ്വപ്നം കാണുമ്പോള്‍...

അഹങ്കാരി വാക്കുകള്‍...
------------------

ഞാനൊരു സ്വര്‍ണ്ണക്കൂട്ടിലെന്‍ വാക്കുകളെ മെരുക്കിയിടവേ, അവ എന്നോട് കയര്‍ക്കുന്നു. ചിലവ എന്നെ നോക്കി വെല്ലുവിളിക്കുന്നു. ചില വാക്കുകള്‍ ആത്മഹത്യാ ഭീക്ഷണി മുഴക്കുന്നു. മറ്റുചിലവ ചുമ്മാ ചിലക്കുന്നു. ചിലവ അലമുറയിട്ട് കരയുന്നു. എന്റെ മനസ്സിന്റെ കൂട്ടില്‍ തലതല്ലി എന്നെ പ്രാകുന്നു...!

ഓര്‍മ്മകള്‍ ഭക്ഷണമായ് നല്‍കവേ, അവ തിരിഞ്ഞ് നിന്ന് തൂവല്‍ പൊഴിച്ച് ചിറകിട്ട് തലക്കു തല്ലുന്നു..
ഇവ പട്ടിണി കിടന്നു നരകിച്ചു ചാവുമെന്നെത്തിയപ്പോള്‍ ഞാനൊരു സന്ധി സംഭാഷണത്തിനെത്തി.

അത് പരാജയപ്പെട്ടത് എന്റെ കുഴപ്പമല്ല..
അവരു മാത്രമാണു ചിലച്ചത് ഞാന്‍ കേട്ടിരുന്നു.
ഇതാ, ഇപ്പോള്‍ എത്രവട്ടം ഞങ്ങള്‍ സമ്മേളിച്ചിരിക്കുന്നു. അവയാണു ചിലക്കുന്നത്...
ഞാന്‍ മൗനി, സ്വാതന്ത്ര്യം ഇത്രക്ക് ആകര്‍ഷകമോ.?
വാക്കുകള്‍ എന്റെ തലയില്‍ കാഷ്ഠിച്ചു. ഞാനവരുടെ തുടക്ക് ചുട്ടയടികൊടുത്തു.. ഇപ്പോള്‍ വാക്കുകള്‍ നിശ്ബദരായ്.. അവയെന്നെ നോക്കി നോക്കി കൊല്ലുന്നു...ദയനീയതക്ക് ഇത്രക്ക് മൂര്‍ച്ചയോ..?
ഞാന്‍ കൂടു തുറന്നു.. പിന്നെ തിരിഞ്ഞിരുന്നു...
ഇല്ല, ആരും പറന്നകലുന്നില്ല. എന്നെ വട്ടമിട്ട് പറക്കുന്നു...
അവയുടെ തൂവലിനാല്‍ എന്നെ വീശുന്നു...
ഹോ ! ഞാനവയെ നേരത്തെ വിശ്വസിച്ചിരുന്നെങ്കില്‍.!

******************

മരത്വം.......

----------
പ്രിയേ,
നമ്മള്‍ സംസാരിച്ചത് പ്രണയം !
നീ എന്റെ ചുണ്ടില്‍ മുദ്രവെച്ചു
ശ്വാസംകിട്ടാതെ ഞാന്‍ പിടച്ചുനീറി..
അപ്പോള്‍ ആ മരം എന്തായിരുന്നു
നമ്മോട് പറയാന്‍ ആഗ്രഹിച്ചത്..?
'അതിനു അസൂയയെന്നു...' നീ
'ഹേയ് അല്ലേ അല്ല...'
മരത്തിനു എന്തിനു മനുഷ്യത്വം ?
അതിനുമപ്പുറം പോകുന്ന
മരത്വം ആസ്വദിക്കുന്നവര്‍,
അപ്രാപ്യമായ ചിന്തകള്‍ നിന്റെ
തലച്ചോറിനെ ചിതലരിക്കും മുന്നെ
എന്നെ പുണര്‍ന്നുമ്മവെക്കൂ...
ഹൂഉം...ഹൂഉം.... ഹൂഉം..!

**************


ഭ്രാന്താണു ശ്രേഷ്ടം.
-----------------
പ്രണയി,കവി, ഭ്രാന്തന്‍. ...ഒരുപോലെ
ഷേക് സ്പിയര്‍......
പ്രണയി,
കവി,
ഭ്രാന്തന്‍......
നിങ്ങള്‍ മൂന്ന്... ഞാന്‍...
പ്രണയി, തുടക്കം,
തലച്ചോറിലെ ചെറു ചലനം,
മനുഷ്യന്‍ മനുഷ്യനെ അറിയുന്നു .
കവി, തുടര്‍ച്ച,
പ്രകൃതി കനിവുകാട്ടുന്നു.
ഭ്രാന്തന്‍,
എല്ലാം തന്നിലേക്ക് ആവാഹിച്ച തമോദ്വാരം..!
ഞാന്‍.........ഭ്രാന്തന്റെ വാക്കുകള്‍.........
ഒരു മരണച്ചിരി..!
അല്ലെങ്കില്‍
ഒരു ജീവിതക്കരച്ചില്‍.

******************


ആരാച്ചാര്‍
----------------
വാക്കുകള്‍...
അവയെന്റെ സ്വാതന്ത്ര്യമെന്നു ഞാന്‍
അവയ്ക്കൊരു മൂക്കുകയറെന്നു നീ...
നിന്നിലൂടെ ഒഴുകണമവ,
നീ അറിഞ്ഞേ അവക്കു ജീവന്‍ വെക്കാനും
പാടിപ്പറക്കാനും പാടുള്ളുവെന്നു നീ..
നിന്റെ താളത്തിനൊത്തു തുള്ളണം
നിന്റെ രാജസദസ്സിലെ നര്‍ത്തകികളാകണം.
നിനക്ക് തോന്നിയതുപോലെ വ്യഭിചരിക്കാന്‍
വിട്ടുതരില്ല ഞാന്‍ എന്റെ വാക്കുകളെ..
ഇന്നലെ രാത്രി ഞാന്‍ അവയെ
തൂക്കിക്കൊന്നു..!


**************

ബലി മൃഗം........
--------------------


ബലിക്കല്ലില്‍ നിന്നും
വലിച്ചെറിയപ്പെട്ട,
പാതിചത്ത ബലിമൃഗത്തിനു..
എന്തിനായിരുന്നു നീ
നിന്റെ പാതി ജീവന്‍ നല്‍കിയത് ?

കാടിന്റെ വന്യസൗന്ദര്യത്തെക്കുറിച്ചു
കവിതചൊല്ലി,
കാറ്റിന്‍ മൃദുസ്പര്‍ശത്തില്‍
ഉറക്കിയത്...?

വീണ്ടും നിന്റെ ബലിക്കല്ലില്‍
എന്നെ ബലിയൊരുക്കാനോ..?
സ്വപ്നങ്ങള്‍ വറ്റിയ മിഴികളെങ്കിലും
നിനക്കായ് ഒരുങ്ങിക്കഴിഞ്ഞു...!

ആയുധം
രാകി മൂര്‍ച്ചകൂട്ടുക...
ഹോ.....!നിന്റെ സ്നേഹത്തിന്റെ വായ്ത്തല
എന്നെ നോവിക്കുകയേ ഇല്ല

*************

അഭിപ്രായങ്ങളൊന്നുമില്ല: